പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.
കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത്പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്.
ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.
യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.
കഥ പൊളിഞ്ഞപ്പോൾ
യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.
വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഡിസംബര്‍ 23 ന് വൈകുന്നേരം 5.30 ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരില്‍നിന്നു സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം അജാസ് കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റില്‍ സ്കൂട്ടറിന്റെ പിന്നിലിടിച്ചു വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നാലെ ഇന്നോവ കാറില്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യുവതിയുടെ ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയെ കാറില്‍ കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നരഹത്യാക്കേസ്
സംഭവത്തില്‍ യുവതിയുടെ വലതുകൈക്കുഴയ്ക്കു സ്ഥാനഭ്രംശവും ചെറുവിരലിനു പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിനു വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്.
കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയായിരുന്നു. യുവതിയുടെയും കുടുംബത്തിന്റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.
പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ അലക്സ്കുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.